സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നും നികുതി ഈടാക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നും ആദായ നികുതി (TDS ) ഈടാക്കുന്നത് ശരിവെച്ച ഉത്തരവ് പുനപരിശോധിക്കുന്നതിനുള്ള ഹർജി തള്ളി.
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് നികുതിപിടിക്കുന്നതിനെതിരെ കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും നൽകിയ 93 അപ്പീലുകൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി.
ദാരിദ്ര്യത്തിൽ ജീവിക്കാമെന്ന് വ്രതം എടുത്തവരാണ് വൈദികരും കന്യാസ്ത്രീകളും എന്നും, അവരുടെ ശമ്പളം രൂപതയ്ക്കും കോൺവെന്റുകൾക്കുമായി നൽകുകയാണ് ചെയ്യുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരീസ് ഉൾപ്പെടെയുള്ള ഹർജിക്കാർ അന്ന് വാദിച്ചിരുന്നു.
വൈദികരും കന്യാസ്ത്രീകളും ശമ്പളത്തിന് നികുതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള മറ്റ് ഹർജികളും പരിഗണിച്ചായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി. ശമ്പളം വ്യക്തികൾക്കാണ് ലഭിക്കുന്നത്. ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത് എന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
പള്ളിയോ ഭദ്രാസനമോ രൂപതയോയുമാണ് പണം ചെലവാക്കുന്നത് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. നിയമം എല്ലാവർക്കും തുല്യമാണെന്നും ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാൻ ബാധ്യസ്ഥരാണ് എന്നും ഉത്തരവിൽ പറയുന്നു.
ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നൽകുന്നത് ശമ്പള ഇടമായിട്ടാണ് കണക്കിലെ രേഖപ്പെടുത്തുന്നത് വ്യക്തിക്ക് നൽകുന്ന ശമ്പളം മറ്റാർക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞാൽ നികുതി ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.