ഗൾഫിലെ ആദ്യ അറബ് പാസ്റ്റർ: പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് ആത്മീയ വഴിയിലേക്ക്

Apr 17, 2025 - 10:36
Apr 17, 2025 - 14:43
 0
ഗൾഫിലെ ആദ്യ അറബ് പാസ്റ്റർ: പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് ആത്മീയ വഴിയിലേക്ക്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിനും വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷ നടത്തുന്നതിനും നിരവധി മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള ക്രൈസ്തവ ശുശ്രൂഷകരുടെ ശുശ്രൂഷ അപ്രതീക്ഷിത മികവാണുള്ളത്.

ഗള്‍ഫ് മേഖലയില്‍നിന്നുതന്നെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു ക്രൈസ്തവ പാസ്റ്റര്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് കുവൈത്തിലെ റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരീബാണ്. ഇദ്ദേഹം ഗള്‍ഫിലെ ആദ്യ അറബ് ക്രൈസ്തവ പാസ്റ്ററാണ്. പാസ്റ്ററായിട്ട് ഇദ്ദേഹം ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

Watch in Malayalam : https://youtu.be/mNq3sMh2CrI
Watch In English : https://youtu.be/WLomI7I_24E

നൂറിലധികം രാജ്യങ്ങളിലുള്ള സഭാംഗങ്ങളുടെ ആത്മീയ ശുശ്രൂഷകളുടെ മേൽനോട്ടം, ഫെലോ ഓഫ് ചർച്ച് ഇൻ ഗൾഫ്(എല്ലാ വിഭാഗം പള്ളികളുടെ കൂട്ടായ്മ), നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (എൻഇസികെ) ചെയർമാൻ എന്നീ നിലകളിൽ റവ. ഇമ്മാനുവേൽ ബഞ്ചമിൻ ഗരീബ് പ്രവർത്തിക്കുന്നു.

1950 ജനുവരി 9ന് കുവൈത്തിലാണ് റവ. ഇമ്മാനുവേലിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുവൈത്ത് യൂണിവേഴ്സിറ്റിയിൽനിന്ന് ജിയോളജി, കെമിസ്ട്രി എന്നിവയിൽ ബിരുദം കരസ്ഥമാക്കി പെട്രോളിയം മന്ത്രാലയത്തിൽ (മിനിസ്ട്രി ഓഫ് ഓയിൽ) ജോലി ആരംഭിച്ചു.

ജോലിയിൽ തുടരുമ്പോൾ തന്നെ എൻഇസികെയുമായി അടുത്ത് ഇടപെഴകിയുള്ള പ്രവർത്തനം. പിന്നീട് കയ്റോയിലെ ഇവാഞ്ചലിക്കൽ തിയോളജി സെമിനാരിയിൽനിന്ന് തിയോളജിയിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന്, ഔദ്യോഗിക ജോലിക്കൊപ്പം സുവിശേഷ ശുശ്രൂഷാ ദൗത്യവും ഏറ്റെടുത്തു.

1971 മുതൽ 99 വരെ ചർച്ച് കൗൺസിൽ അംഗമായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് അഡ്മിനിസ്ട്രേഷൻ/ഫിനാൻസ് ഡയറക്ടർ. 1996ൽ ജോലിയിൽനിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയവും എൻഇസികെയുടെ ഭാഗമായി. 1999 ജനുവരി എട്ടിന് പാസ്റ്ററായി അഭിഷിക്തനായി. തുടർന്ന് NCEK യുടെ പ്രസിഡന്റുമായി.


NCEK ചെയർമാനായുള്ള റവ. ഇമ്മാനുവേലിന്റെ പ്രവർത്തനത്തെ ഒരു സുവർണ കാലഘട്ടം എന്നു വിശേഷിപ്പിക്കാം. വിലമതിക്കാനാവാത്ത സംഭാവനകളാണ് എൻഇസികെയിൽ റവ. ഇമ്മാനുവേൽ നൽകിയിട്ടുള്ളത്. അറബ്-ക്രിസ്ത്യൻ സഭാപ്രതിനിധികളും സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനവുമാണ് ഇതിൽ എടുത്തുപറയേണ്ടത്. അമീരി ദിവാൻ ഓഫിസുമായിട്ടുള്ള ബന്ധം സുശക്തമാക്കാൻ റവ. ഇമ്മാനുവേലിന്റെ പ്രയത്നം ശ്ലാഘനീയമാണ്. ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിൽ എൻഇസികെയുടെ ദീവാനിയായിൽ അമീരി ദിവാൻ മന്ത്രി അടക്കമുള്ള പ്രമുഖർ സന്ദർശിക്കാറുണ്ട്.


26 വർഷം മുൻപ് പാസ്റ്റർ സ്ഥാനമേൽക്കുമ്പോൾ അറബ് രാജ്യത്തെ പൗരത്വമുള്ള ഏക വ്യക്തിയായിരുന്നു ഇമ്മാനുവേൽ. പിന്നീട്, രണ്ടുപേർ കൂടെ പ്രസ്തുത ഗണത്തിലേക്ക് കടന്നുവന്നു. ഇരുവരും 2000നു ശേഷം ബഹ്‌റൈനിൽനിന്ന് പൗരത്വം നേടിയവരാണ്. ഹാനി അസീസ് വൈദികനായും കത്തോലിക്കാ സഭയുടെ ബിഷപ്പായിരുന്ന കാമിലോ ബാലനുമാണത്. അഞ്ചു വർഷം മുമ്പ് ബിഷപ് കാലം ചെയ്തു.

ഫെലോ ഓഫ് ചർച്ച് ഇൻ ഗൾഫ് എല്ലാ വിഭാഗത്തിലുള്ള പള്ളികളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയിലും അംഗമാണ് റവ. ഇമ്മാനുവേൽ ഗരീബ്. കുവൈത്ത്, ഖത്തർ, ഒമാൻ, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ വിവിധ സഭകളുടെ ക്രൈസ്തവ ദേവാലയങ്ങളുണ്ട്. എന്നാൽ സൗദി അറേബ്യയിൽ മാത്രം ക്രൈസ്തവ ദേവാലയങ്ങൾ ഇല്ല. ഗൾഫ് മേഖലയിൽനിന്ന് കൂട്ടത്തോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പലായനം മിഡിൽ ഈസ്റ്റിൽ ക്രൈസ്തവ സഭാപ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. എങ്കിലും ദൈവകൃപയാൽ എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് റവ. ഇമ്മാനുവേൽ പറഞ്ഞു.


19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിറ്റി പ്രദേശത്ത് അമേരിക്കൻ മിഷനറിമാർ പ്രാരംഭം കുറിച്ച അമേരിക്കൻ മെഡിക്കൽ ആശുപത്രിയാണ് പിൽകാലത്ത് എൻഇസികെ കേന്ദ്രമായി മാറിയത്. 1967ൽ സൗകര്യ പരിമിതിമൂലം ആശുപത്രി സർക്കാർ ഏറ്റെടുത്തെങ്കിലും, സ്ഥലം ദീർഘകാല പാട്ടവ്യവസ്ഥയിൽ എൻഇസികെ ഭരണസമിതിക്ക് പ്രാർഥനയ്ക്കായി വിട്ടുനൽകിയിരിക്കുകയാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രധാനമായും പള്ളികൾ കേന്ദ്രീകരിച്ച് ശുശ്രൂഷകൾ നടക്കുന്നത്.

എൻഇസികെയിലെ പല വേദികളിലായി വ്യത്യസ്ത സമയങ്ങളിലുള്ള ശുശ്രൂഷകൾക്ക് അവധി ദിവസങ്ങളിൽ 25000ത്തോളം വിശ്വാസികൾ സംബന്ധിക്കാറുണ്ടെന്ന് റവ. ഇമ്മാനുവേൽ മനോരമ ഓൺലൈനോട് പറഞ്ഞു. ഇംഗ്ലിഷ്, ഫിലിപ്പിനോ, അറബ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഗോവൻ തുടങ്ങിയ ഭാഷകളിലുള്ള ശുശ്രൂഷകൾ നടത്തുന്നുണ്ട്. ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, പെന്തക്കോസ്ത് സഭകൾ മുൻ നിശ്ചയപ്രകാരമുള്ള സമയങ്ങളിൽ ഇവിടം പ്രാർഥനയ്ക്കായി ഉപയോഗിക്കുന്നു. അറബ് ലാംഗ്വേജ് കോൺഗ്രിഗേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ, കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ എന്നിവയുടെ സംയുക്ത ഭരണസമിതിയാണ് എൻഇസികെയുടെ ഭരണം നിയന്ത്രിക്കുന്നത്.


​പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷന്റെ (പാസി) കണക്ക് പ്രകാരം 230 കുവൈത്ത് പൗരന്മാരായിട്ടുള്ള ക്രൈസ്തവരുണ്ട്. 1959ലെ പൗരത്വ നിയമപ്രകാരം 1961 മുതൽ സർക്കാർ പൗരത്വം നൽകിയതാണിവർക്ക്. സൗത്ത്ഈസ്റ്റ്, പ്രത്യേകിച്ച് ഇറാഖ്, പലസ്തീൻ, തുർക്കി രാജ്യങ്ങളിൽനിന്ന് കുവൈത്തിലെത്തിയവരാണ് ഇവരിൽ അധികവും.


വിവിധ രാജ്യങ്ങളിൽനിന്ന് വിവിധ വിഭാഗത്തിലായി എട്ടു ലക്ഷത്തോളം ക്രൈസ്തവരുണ്ട് കുവൈത്തിൽ. ഇവർക്കായി ഭരണകൂടം പ്രാർഥനയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ വിഭാഗമാണ് കൂടുതലുള്ളത്.


ഹോളി ഫാമിലി കോ കത്തീഡ്രൽ (കുവൈത്ത് സിറ്റി), ഔവർ ലേഡി ഓഫ് അറേബ്യ (കത്തോലിക്കാ-അഹ്മദി), കോ ഓപ്റ്റിക് ഓർത്തഡോക്സ് (ഹവല്ലി), സാൽവ 01-അർമീനിയൻ ഓർത്തഡോക്സ് ചർച്ച്, 02-ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, 03-ഗ്രീക്ക് കാത്തലിക് ചർച്ച് (മെലഖായത്ത്), സെന്റ് പോൾസ് സിഎസ്ഐ (പ്രൊട്ടസ്റ്റന്റ്-അഹമദി), നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (NECK) അഹമദിയിലുള്ള രണ്ട് പള്ളികളും കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ളതാണ്.

1993ല്‍ മാരാമണ്‍ കണ്‍വന്‍ഷനിലേക്കുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ റവ. ഇമ്മാനുവേല്‍ പിന്നീട് നിരവധി തവണ കേരളത്തിലെ സഭകളുടെ ആസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി. 2018ലെ കേരളത്തില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിനിടയില്‍ അതിനെ മറികടക്കാന്‍ ഇദ്ദേഹം നല്‍കിയ സഹകരണം ശ്രദ്ധേയമായിരുന്നു.

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC)യുടെ ആഭിമുഖ്യത്തിൽ ക്ലർജി ദിനത്തിൽ (പുരോഹിത ദിനം) പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കിയ എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബിനെ ആദരിച്ചിരുന്നു.