മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു തെലങ്കാനയിലെ കാത്തലിക് സ്‌കൂൾ ജനക്കൂട്ടം തകർത്തു, സ്‌കൂളിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു

Apr 18, 2024 - 07:41
 0
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു  തെലങ്കാനയിലെ കാത്തലിക് സ്‌കൂൾ ജനക്കൂട്ടം തകർത്തു, സ്‌കൂളിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു

ഏപ്രിൽ 16ന് തെലങ്കാനയിലെ മഞ്ചേരിൽ ജില്ലയിൽ ഒരു സംഘം കത്തോലിക്കാ സ്‌കൂൾ തകർക്കുകയും ഒരു വൈദികനെ ആക്രമിക്കുകയും ചെയ്തു.

കണ്ണേപ്പള്ളി ഗ്രാമത്തിലെ സെൻ്റ് മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അടിച്ചു തകർത്ത ജനക്കൂട്ടം ഗ്ലാസ് ജനലുകളും പൂച്ചട്ടികളും തകർത്തു, പ്രധാന കവാടങ്ങളിലെ മദർ തെരേസയുടെ പ്രതിമയ്ക്ക് നേരെയും കല്ലെറിഞ്ഞു. സ്‌കൂൾ മാനേജരായ ഫാദർ ജെയ്‌മോൻ ജോസഫിനെയും ജനക്കൂട്ടം ആക്രമിച്ചു.

“അവരിൽ ചിലർ എന്നെ തല്ലുകയും കുത്തുകയും ചെയ്തു, മറ്റുള്ളവർ എന്നെ പിന്നിൽ നിന്ന് ആക്രമിച്ചു,” മിഷനറി കോൺഗ്രിഗേഷൻ ഓഫ് ബ്ലെസ്ഡ് സാക്രമെൻ്റിലെ (എംസിബിഎസ്) അംഗമായ വൈദികനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പറഞ്ഞു.

ഹിന്ദു വിദ്യാർത്ഥികളെ അവരുടെ മതപരമായ വേഷം ധരിക്കാൻ സ്കൂൾ മാനേജ്മെൻ്റ് അനുവദിച്ചില്ലെന്ന് ജനക്കൂട്ടം ആരോപിച്ചു, ഇത് തെറ്റിദ്ധാരണാജനകമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

നേരത്തെ, 21 ദിവസത്തെ പ്രത്യേക മതപരമായ ആചരണത്തിൻ്റെ ഭാഗമാണെന്ന് മതപരമായ വേഷം ധരിച്ച വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. കൂടുതൽ അറിയാൻ മാതാപിതാക്കളെ സ്‌കൂളിലേക്ക് കൊണ്ടുവരാൻ മാത്രമാണ് താൻ അവരോട് ആവശ്യപ്പെട്ടതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
അതിനിടെ, ഹിന്ദു വിദ്യാർത്ഥികളെ മതപരമായ വസ്ത്രം ധരിക്കാൻ  പ്രിൻസിപ്പലും പുരോഹിതനും അനുവദിക്കുന്നില്ലെന്നു  ആരോപിച്ച് വിദ്യാർത്ഥികളിലൊരാൾ വീഡിയോ അപ്‌ലോഡ് ചെയ്തു.

താമസിയാതെ, ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷ സന്ദേശങ്ങളുമായി വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതേത്തുടർന്ന് നൂറുകണക്കിന് ആളുകൾ  സ്‌കൂളിലെത്തി സ്‌കൂൾ അടിച്ചു തകർത്തതായി പുരോഹിതൻ പറഞ്ഞു.

സ്‌കൂൾ മാനേജ്‌മെൻ്റ് ലോക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പകരം മതവികാരം വ്രണപ്പെടുത്തിയതിന് സ്കൂൾ മാനേജ്മെൻ്റിനെതിരെ കേസെടുത്ത് പൊലീസ് മുന്നോട്ട് പോവുകയാണ്.