3 ആഴ്ചകൾക്കിടയിൽ 3 ക്രിസ്ത്യന്‍ പെൺകുട്ടികൾ: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും തുടര്‍ക്കഥ

പാക്കിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ആഴ്ചകൾക്കിടയിൽ മൂന്ന് ക്രൈസ്തവ പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകലിന് ഇരയായതായി റിപ്പോര്‍ട്ട്.

Mar 26, 2022 - 02:00
 0

പാക്കിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ആഴ്ചകൾക്കിടയിൽ മൂന്ന് ക്രൈസ്തവ പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകലിന് ഇരയായതായി റിപ്പോര്‍ട്ട്. മെറാബ് എന്ന പെൺകുട്ടിയെ ആയിരത്തിഇരുന്നൂറോളം ക്രൈസ്തവ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒറാംഗി പട്ടണത്തിൽ നിന്നും തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാർച്ച് ഏഴാം തീയതി നോമാൻ എന്ന പേരിലറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുളള ഒരു വ്യക്തിയാണ് മെറാബിനെ തട്ടിക്കൊണ്ടുപോയത്.

നോമാന്റെ മൂന്നു കൂട്ടാളികൾ പിടിയിലായെങ്കിലും, .ഇയാളെയും, പെൺകുട്ടിയെയും കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. തന്റെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലായെന്നും, അവൾ നിരപരാധിയാണെന്നും പെൺകുട്ടിയുടെ അമ്മയായ സുമൈര പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും, സിന്ധ് സർക്കാരിനോടും സുമൈര ആവശ്യപ്പെട്ടു. തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് നോമാൻ വെല്ലുവിളി മുഴക്കിയിട്ടുണ്ടെന്ന് പറഞ്ഞ അവർ പെൺകുട്ടി സുരക്ഷിതയായി തിരികെ മടങ്ങാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്രൈസ്തവ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

ബക്കായി ആശുപത്രിയിലെ ഒരു പരിശീലനത്തിൽ പങ്കെടുക്കാൻ പോകവേ ഫെബ്രുവരി 25-നു 18 വയസ്സുള്ള മറിയം എന്ന ക്രൈസ്തവ പെൺകുട്ടിയും ഇതേ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിന്നു. വിധവയായ അമ്മയ്ക്കും, ഇളയ സഹോദരങ്ങൾക്കും അത്താണിയായിരുന്നു മറിയം. ഫൈസലാബാദിൽ മാതാപിതാക്കൾ നോക്കിനിൽക്കേ വീട്ടിൽ നിന്ന് 15 വയസ്സുള്ള പ്രിസ്കില എന്ന പെൺകുട്ടി തട്ടിക്കൊണ്ടുപോകപെട്ട സംഭവവും അടുത്തിടെയാണ് ഉണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്താണ് മുഹമ്മദ് കാസിം എന്ന ഒരു വ്യക്തി അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടു പോയെതെന്ന് കുട്ടിയുടെ പിതാവായ ദിലവാർ പറഞ്ഞു.


ഒറാംഗി പട്ടണത്തിൽ നിന്നും കഴിഞ്ഞ ഏഴ് മാസത്തിനിടെ ഏഴ് ക്രൈസ്തവ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകപെട്ടിട്ടുണ്ടെന്നും, അഞ്ചുവർഷത്തിനിടെ 120 പെൺകുട്ടികളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകനും, പാക്കിസ്ഥാൻ ക്രിസ്ത്യൻ അസോസിയേഷന്റെ വിവരാകാശ സെക്രട്ടറിയുമായ നവീദ് ലാസർ പറഞ്ഞു. പാക്കിസ്ഥാനില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും വേണ്ട നടപടിയെടുക്കാന്‍ ഭരണകൂടം തയാറാകുന്നില്ലായെന്നതാണ് വസ്തുത.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0