98മത് ഐപിസി ജനറൽ കൺവെൻഷന് കുമ്പനാട് ഹെബ്രോൻപുരം ഗ്രൗണ്ടിൽ അനുഗ്രഹീത തുടക്കം

Jan 17, 2022 - 18:51
Jan 17, 2022 - 19:07
 0
98മത് ഐപിസി ജനറൽ കൺവെൻഷന് കുമ്പനാട് ഹെബ്രോൻപുരം ഗ്രൗണ്ടിൽ അനുഗ്രഹീത തുടക്കം

ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവത്തിന്റെ ശക്തി നാം തിരിച്ചറിയണമെന്നും യേശുവിനെ നാം അനുഭവിച്ചറിയണമെന്നും കഷ്ടം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നവരായി നാം മാറേണമെന്നും ഐപിസി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം. സംശയം കൊണ്ട് ചുറ്റപ്പെട്ട സാഹചര്യത്തിൽ ശിഷ്യന്മാർ അടച്ചിട്ട മുറിയിലും യേശുവിനെ വിശ്വസിച്ചു. സംശയം നിറഞ്ഞവർക്കിടയിൽ യേശു ശക്തമായി ശുശ്രൂഷിച്ചു അവരുടെ സംശയവും ഭയവും മാറ്റി എന്നും ഇതുപോലെ നമ്മുടെ ജീവിതത്തിലും കർത്താവു പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറല്‍ കണ്‍വന്‍ഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ന് മുതൽ 23 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോന്‍പുരത്താണ് കൺവൻഷൻ നടക്കുന്നത്.


സര്‍ക്കാരുകളുടെയും, ആരോഗ്യവകുപ്പിന്റേയും മാനദണ്ഡങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും നിശ്ചിത എണ്ണം ആളുകളെയാണ് യോഗങ്ങളില്‍ പ്രവേശിപ്പിക്കുന്നത് . വൈകിട്ട് 5.30ന് ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍ കെ. മാത്യു, പാസ്റ്റര്‍ കെ. ജോയി എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നുള്ള രാത്രിയോഗങ്ങളില്‍ പാസ്റ്റര്‍മാരായ റ്റി.ഡി. ബാബു, രാജു ആനിക്കാട്, ബേബി വര്‍ഗീസ്, വില്‍സണ്‍ വര്‍ക്കി, ഷാജി ഡാനിയേല്‍, സണ്ണി ഫിലിപ്പ്, സണ്ണി കുര്യന്‍, വി.ജെ. തോമസ്, തോമസ് ഫിലിപ്പ്, സാബു വര്‍ഗീസ്, കെ.ജെ. തോമസ്, രാജു മേത്ര, ഫിലിപ്പ് പി. തോമസ്, കെ. കോശി, ഷിബു തോമസ്, കെ.സി. ജോണ്‍, ഡോ. തോംസണ്‍ കെ. മാത്യു, ബാബു ചെറിയാന്‍, വില്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ 8 വരെ പൊതു യോഗങ്ങളും, രാവിലെ 9.30 മുതല്‍ 12 വരെ പ്രത്യേക യോഗങ്ങളും നടക്കും. വ്യാഴം രാവിലെ ലേഡീസ് മീറ്റിംഗും വെള്ളി രാവിലെ ഉപവാസ പ്രാര്‍ത്ഥനയും ശനി രാവിലെ യുവജന സമ്മേളനവും കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും.

23ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സഭായോഗത്തോടും പൊതുയോഗത്തോടും കൂടി കണ്‍വന്‍ഷന്‍ സമാപിക്കും. ഈ വര്‍ഷം കര്‍ത്തൃമേശയും മറ്റ് യോഗങ്ങളും ഉണ്ടായിരിക്കുന്നതല്ല.

കണ്‍വന്‍ഷന്‍ ക്വയറിനോടൊപ്പം വിവിധ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ‘യേശുവിനെ കാണുക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം.

യോഗങ്ങള്‍ സൂമിലും, വിവിധ സാമൂഹിക മാധ്യമങ്ങളിലും, ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും.