ചൈനയില്‍ ബൈബിളുകൾ അച്ചടിച്ചതിന് അറസ്റ്റിലായ ക്രൈസ്തവ നേതാവിന് മോചനം

Oct 18, 2024 - 15:41
 0
ചൈനയില്‍ ബൈബിളുകൾ അച്ചടിച്ചതിന് അറസ്റ്റിലായ ക്രൈസ്തവ നേതാവിന് മോചനം

വിശുദ്ധ ബൈബിള്‍ അച്ചടിച്ചതിന് തീവ്ര കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ചൈനീസ് ഭരണകൂടം അറസ്റ്റിലാക്കിയ ക്രൈസ്തവ നേതാവിന് മോചനം. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ തടവ് അനുഭവിക്കുന്ന ക്രൈസ്തവ നേതാവായ എല്‍ഡര്‍ ജൂലോങ്ഫേയെ ചൈനീസ് അധികാരികൾ ജാമ്യത്തിൽ വിട്ടയച്ചതായി പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് ക്രിസ്ത്യന്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിചാരണയില്‍ തീർപ്പുകൽപ്പിച്ച് ജാമ്യത്തിൽ വിട്ടയക്കാൻ ഒക്‌ടോബർ 8-ന്, ഷുണ്ടെ ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചകഴിഞ്ഞ്, ഷുണ്ടെയിലെ തടവറയില്‍ നിന്നു സ്വീകരിക്കാന്‍ ജൂലോങ്ഫേയുടെ ഭാര്യയും കുടുംബാംഗങ്ങളും ഷെങ്‌ജിയ പള്ളിയിൽ നിന്നുള്ള ക്രൈസ്തവരും എത്തിച്ചേര്‍ന്നിരിന്നു.

2023 ഓഗസ്റ്റ് 9നാണ് "നിയമവിരുദ്ധമായ ബിസിനസ് പ്രവർത്തനങ്ങൾ" എന്ന കുറ്റമാരോപിച്ച് ഷു ലോംഗ്ഫെയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ബൈബിളും ബൈബിള്‍ സഹായികളും പ്രിന്‍റ് ചെയ്തിരിന്നു. ഇതാണ് ക്രൈസ്തവ വിരുദ്ധത തുടരുന്ന ചൈനീസ് ഭരണകൂടം "നിയമവിരുദ്ധ പ്രവര്‍ത്തി"യായി വിശേഷിപ്പിച്ചത്. എന്നാല്‍ ലാഭേച്ഛയില്ലാതെ, ആന്തരിക ഉപയോഗത്തിനായി ബൈബിൾ പഠന സാമഗ്രികൾ അച്ചടിക്കുന്ന കൂട്ടായ്മയായിരിന്നു ഇവര്‍. ഇദ്ദേഹത്തെ കൂടാതെ രണ്ടു സഹോദരന്മാരെയും പോലീസ് തടങ്കലിലാക്കിയിരിന്നു. 2024 മാർച്ച് 15ന് അവരുടെ 79 വയസ്സുള്ള അമ്മ അസുഖം മൂലം മരിച്ചു. മൂന്ന് സഹോദരങ്ങളും തടങ്കലിലാക്കപ്പെട്ടതിനാല്‍, അമ്മയോട് വിടപറയാനോ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാനോ അവര്‍ക്ക് കഴിഞ്ഞിരിന്നില്ല.

വിശ്വാസി സമൂഹങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമായി സാംസ്കാരികവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ക്രൈസ്തവര്‍ക്കു നിരവധി നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമാണ് ചൈന