ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാഖി യുവതിയെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി

സ്ലാം വിട്ട് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ ഇറാഖി മുസ്ലീം യുവതി സ്വന്തം കുടുംബാംഗങ്ങളാല്‍ നിഷ്ടൂരമായി കൊല്ലപ്പെട്ടു. ഇരുപതു വയസ്സുള്ള 'മരിയ ഇമാന്‍ സാമി മഗ്ദിദ്‌' ഞായറാഴ്ചയാണ് കൊല്ലപ്പെട്ടതെങ്കിലും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8-നാണ് പുറത്തുവന്നത്.

Mar 11, 2022 - 23:16
 0
ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാഖി യുവതിയെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി

ഇസ്ലാം വിട്ട് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ ഇറാഖി മുസ്ലീം യുവതി സ്വന്തം കുടുംബാംഗങ്ങളാല്‍ നിഷ്ടൂരമായി കൊല്ലപ്പെട്ടു. ഇരുപതു വയസ്സുള്ള 'മരിയ ഇമാന്‍ സാമി മഗ്ദിദ്‌' ഞായറാഴ്ചയാണ് കൊല്ലപ്പെട്ടതെങ്കിലും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8-നാണ് പുറത്തുവന്നത്. സഹോദരന്റേയും അമ്മാവന്റേയും ക്രൂരമായ മര്‍ദ്ദനമേറ്റാണ് മരിയ കൊല്ലപ്പെട്ടതെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ മരിയ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. പതിനായിരകണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ മരിയയെ പിന്തുടര്‍ന്നുകൊണ്ടിരുന്നത്.

മുറിവേറ്റ പാടുകളോടെ ടേപ്പ് ചുറ്റി റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് മരിയയുടെ മൃതദേഹം കണ്ടെത്തിയത്. അറബ് ഇറാഖി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു കമ്മീഷന്റെ ഭാഗമായിരുന്ന മരിയ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അതേസമയം മരിയയുടെ കൊലക്ക് ഉത്തരവാദികളായ അമ്മാവനും, സഹോദരനും അറസ്റ്റിലായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും, അമ്മാവന്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെന്നു പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മരണത്തിന് പിന്നില്‍ മതമാറ്റമല്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നുണ്ടെങ്കിലും ദുരൂഹതകളേറെയാണ്. തലയില്‍ തട്ടമിടുന്നതിനും, ഇസ്ലാമിക ആചാരങ്ങള്‍ പാലിക്കുന്നതിലും മരിയക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും കുടുംബാംഗങ്ങള്‍ .പറഞ്ഞിട്ടുണ്ട്.

പഴവര്‍ഗ്ഗ വില്‍പ്പനക്കാരനായിരുന്ന മരിയയുടെ പിതാവ് മുസ്ലീം സമുദായത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ഇമാമായിരുന്നു. വിശ്വാസ പരിവര്‍ത്തനത്തിന് ശേഷം ‘മരിയ’ എന്നറിയപ്പെടുവാനാണ് അവള്‍ ആഗ്രഹിച്ചിരുന്നതെന്നു സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമീപകാലങ്ങളില്‍ ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കുന്നതിനായി, കുര്‍ദ്ദിഷ് സര്‍ക്കാരും, മുസ്ലീം-ക്രിസ്ത്യന്‍ മതനേതാക്കളും മരിയയുടെ കൊലപാതകത്തില്‍ നിശബ്ദപാലിക്കുമ്പോള്‍, സമൂഹമാധ്യമങ്ങളിലെ മരിയയുടെ ഫോളോവേഴ്സ് ഈ കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.