പാക്കിസ്ഥാനില്‍ സുവിശേഷ പ്രഘോഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ പെഷാവറിൽ മദീന മാർക്കറ്റിൽ ക്രിസ്ത്യന്‍ വചനപ്രഘോഷകന്‍ വെടിയേറ്റ് മരിച്ചു. മറ്റൊരു സുവിശേഷ പ്രഘോഷകന് പരിക്കേറ്റു. പെഷാവർ ദേവാലയത്തിലെ വചനപ്രഘോഷകനായ വില്ല്യം സിറാജാണ് വെടിയേറ്റ് മരിച്ചത്.

Feb 1, 2022 - 23:38
Feb 2, 2022 - 00:02
 0
പാക്കിസ്ഥാനില്‍ സുവിശേഷ പ്രഘോഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ പെഷാവറിൽ മദീന മാർക്കറ്റിൽ ക്രിസ്ത്യന്‍ വചനപ്രഘോഷകന്‍ വെടിയേറ്റ് മരിച്ചു. മറ്റൊരു സുവിശേഷ പ്രഘോഷകന് പരിക്കേറ്റു. പെഷാവർ  ദേവാലയത്തിലെ വചനപ്രഘോഷകനായ വില്ല്യം സിറാജാണ് വെടിയേറ്റ് മരിച്ചത്. റവ. പാട്രിക് നയീമിന് ഗുരുതരമായി പരിക്കേറ്റു. റിംഗ് റോഡിലൂടെ വാഹനത്തിൽ യാത്രചെയ്യവേ മോട്ടോർ സൈക്കിളിലെത്തിയ തോക്കുധാരികളാണ് ആക്രമണം നടത്തിയത്. വചനപ്രഘോഷകനായ വില്ല്യം സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റ നയീമിനെ ലേഡി റീഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തു. അക്രമികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

മെത്തഡിസ്റ്റുകളും ആംഗ്ലിക്കൻ അംഗങ്ങളും ഉൾപ്പെടെയുള്ള പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ചർച്ച് ഓഫ് പാക്കിസ്ഥാനിൽ നിന്നുള്ളവരാണ് അക്രമത്തിന് ഇരകളായത്. ചർച്ച് ഓഫ് പാക്കിസ്ഥാൻ ബിഷപ്പ് ആസാദ് മാർഷൽ ആക്രമണത്തെ അപലപിച്ചു. പാക്കിസ്ഥാൻ സർക്കാരിൽ നിന്ന് ക്രൈസ്തവര്‍ നീതിയും സംരക്ഷണവും ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

എന്നാൽ അഫ്ഗാനിസ്ഥാന്റെ അതിർത്തിയായ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ സുരക്ഷാ സേനയ്‌ക്കെതിരായ തീവ്രവാദ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. അവയിൽ പലതും അഫ്ഗാൻ താലിബാനുമായി ബന്ധമുള്ള ഗ്രൂപ്പായ തെഹ്‌രിക്-ഇ-താലിബാനാണ്. ഇവരുടെ അനുയായികളാണോ അക്രമത്തിന് പിന്നിലെന്ന സംശയം ശക്തമാണ്. ​