വിദ്യാർത്ഥിളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ ചൂരൽ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 118 പ്രകാരം മാരകായുധം ഉപയോഗിച്ചുള്ള ആക്രമണമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിച്ചെന്നാരോപിച്ച് ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാർ ഈ വിധി പുറപ്പെടുവിച്ചത്.
ഒരു കുട്ടി വിദ്യാലയത്തിൽ എത്തുമ്പോൾ, കുട്ടിയെ തിരുത്താനും അച്ചടക്കം നടപ്പിലാക്കാനുമുള്ള അധികാരം രക്ഷിതാവ് അധ്യാപകന് നൽകുന്നുണ്ട്. ഇത് അധ്യാപകന്റെ സ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വിദ്യാർത്ഥി നിയമങ്ങൾ പാലിക്കാതിരിക്കുമ്പോൾ, അവന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകൻ നൽകുന്ന ശാരീരിക ശിക്ഷ സദുദ്ദേശത്തോടെയുള്ളതാണോ എന്ന് പരിശോധിക്കണം. ദ്രോഹിക്കണമെന്ന ദുരുദ്ദേശമില്ലാതെ പെരുമാറ്റം നന്നാക്കാൻ വേണ്ടിയാണെങ്കിൽ അത് അധ്യാപകന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ബിഎൻഎസ് സെക്ഷൻ 118(1) പ്രകാരം കുറ്റം ചുമത്തണമെങ്കിൽ ഉപയോഗിച്ച ആയുധം മാരകമായിരിക്കണം. ഈ കേസിൽ ചൂരൽ മാരകായുധങ്ങളുടെ ഗണത്തിൽ പെടുത്തിയിട്ടില്ലാത്തതിനാൽ ആ വകുപ്പ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം വെങ്ങാനൂരിലെ 36 വയസുള്ള അധ്യാപകനെതിരെയായിരുന്നു കേസ്. 2025 ഫെബ്രുവരി 10ന് സ്റ്റാഫ് റൂമിൽ വെച്ച് ഒരു വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ബിഎൻഎസ് സെക്ഷൻ 118(1), ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.
എന്നാൽ, പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അച്ചടക്കം നിലനിർത്താൻ ഏറ്റവും കുറഞ്ഞ അളവിലുള്ള ശാരീരിക ശിക്ഷ മാത്രമേ അധ്യാപകൻ നൽകിയിട്ടുള്ളൂ എന്നും ദ്രോഹിക്കാനുള്ള ലക്ഷ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. അതിനാൽ കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി.
ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ എം ആർ സരിൻ, പി എസ് സന്തോഷ്കുമാർ (കരുംകുളം), പാർവതി കൃഷ്ണ, അജി എസ്, മിഥുൻ സോമൻ എന്നിവർ ഹാജരായപ്പോൾ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടർ ബ്രീസ് എം എസ് ഹാജരായി