100 വര്‍ഷം പഴക്കമുള്ള പാക്ക് ക്രിസ്ത്യന്‍ സെമിത്തേരി തകര്‍ത്തു: റോഡ് ഉപരോധിച്ച് വിശ്വാസികള്‍

പാക്കിസ്ഥാനിലെ ലാഹോറിന് സമീപമുള്ള ഷാക്കൊട്ടിലെ നൂറുവര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സെമിത്തേരിയിലെ ശവക്കല്ലറകള്‍ റാണ അഹ്മദ് റാസ എന്ന മുസ്ലീം റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

Feb 22, 2022 - 17:15
 0
100 വര്‍ഷം പഴക്കമുള്ള പാക്ക് ക്രിസ്ത്യന്‍ സെമിത്തേരി തകര്‍ത്തു: റോഡ് ഉപരോധിച്ച് വിശ്വാസികള്‍

പാക്കിസ്ഥാനിലെ ലാഹോറിന് സമീപമുള്ള ഷാക്കൊട്ടിലെ നൂറുവര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സെമിത്തേരിയിലെ ശവക്കല്ലറകള്‍ റാണ അഹ്മദ് റാസ എന്ന മുസ്ലീം റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. തന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലേക്ക് റോഡ്‌ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് റാസ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഈ അതിക്രമം കാണിച്ചത്. പന്ത്രണ്ടോളം കല്ലറകള്‍ തകര്‍ക്കപ്പെട്ടുവെന്നു  റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

മൃതദേഹം അടക്കം ചെയ്യുവാനായി സെമിത്തേരിയിലെത്തിയ വിശ്വാസികളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ കല്ലറകള്‍ ഇടിച്ച് നിരപ്പാക്കുന്നത് കണ്ടത്. മൃതദേഹം അടക്കം ചെയ്യുന്നത് അക്രമികള്‍ തടഞ്ഞു. വിശ്വാസികള്‍ ഉടന്‍തന്നെ ഷെയിഖ്പുര റോഡില്‍ പ്രതിഷേധവുമായി നിലകൊണ്ടു. ക്രൈസ്തവരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ സംഭവത്തില്‍ ഇടപ്പെട്ട ട്രാഫിക് പോലീസ് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരിന്നു. സെമിത്തേരി തകര്‍ക്കുവാന്‍ ആളുകളെ നിയോഗിച്ച റാണ അഹ്മദ് റാസക്കെതിരേ ആഷിഖ് മാസി എന്ന ക്രൈസ്തവ വിശ്വാസി പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ മുഴുവന്‍ ക്രൈസ്തവരെയും സംഭവം അസ്വസ്ഥമാക്കിയിട്ടുണ്ടെന്നു ഗ്ലോബല്‍ സോട്രാ അസോസിയേഷന്റെ പ്രസിഡന്റായ അല്യാസ് സോട്രാ ഏഷ്യാന്യൂസിനോട് പറഞ്ഞു. അതിക്രമത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും, പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ നീതി നടപ്പിലാക്കണമെന്നും സോട്രാ ആവശ്യപ്പെട്ടു. തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഒരുമിച്ച ക്രൈസ്തവര്‍ക്കും, സെമിത്തേരിയിലെ അതിക്രമം തടഞ്ഞ പോലീസിനും സോട്രാ നന്ദി പറഞ്ഞു. അനുദിനം ക്രൈസ്തവര്‍ക്ക് നേരെ നിരവധി അതിക്രമ സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തുക്കൊണ്ടിരിക്കുന്നത്.