ഭവന പ്രാര്‍ത്ഥന ഉച്ചത്തിലായതിന് പാസ്റ്ററെ കുത്തിക്കൊല്ലാന്‍ ശ്രമം

ഭവന പ്രാര്‍ത്ഥന ഉച്ചത്തിലായതിന് പാസ്റ്ററെ കുത്തിക്കൊല്ലാന്‍ ശ്രമം പാട്ന: ബീഹാറില്‍ സ്വന്തം ഭവനത്തില്‍ രാവിലെ പ്രാര്‍ത്ഥന നടത്തിയ പാസ്റ്ററെ അയല്‍വാസി കുത്തിക്കൊല്ലാന്‍ ശ്രമം നടത്തി.

Sep 14, 2019 - 08:48
 0
ഭവന പ്രാര്‍ത്ഥന ഉച്ചത്തിലായതിന് പാസ്റ്ററെ കുത്തിക്കൊല്ലാന്‍ ശ്രമം

ശിവന്‍ ജില്ലയിലെ ഹാര്‍പൂര്‍ പോസ്റ്റില്‍ നവജീവന്‍ പ്രാര്‍ത്ഥനാ ഭവന്‍ സഭയുടെ പാസ്റ്ററായ ചന്ദ്രശേഖര സിംഗിനെയാണ് അയല്‍വാസി സബ്ളു സിംഗ് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആഗസ്റ്റ് 12-ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് പാസ്റ്റര്‍ ചന്ദ്രശേഖര്‍ വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തി.

അനന്തരവനാണ് സംഗീത ശുശ്രൂഷയ്ക്ക് മ്യൂസിക് ഉപകരണം വായിച്ചത്. പ്രാര്‍ത്ഥനാ യോഗത്തില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാകുന്നു എന്നാരോപിച്ച് അയല്‍വാസിയായ ബബ്ളു പ്രാര്‍ത്ഥന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. പ്രാര്‍ത്ഥനയില്‍ ഉച്ചത്തിലുള്ള ശബ്ദം തങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും പ്രശ്നമുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു ഭീഷണി.

എന്നാല്‍ തന്റെ ഭവനത്തിലെ പ്രാര്‍ത്ഥന ആര്‍ക്കും ശല്യമുണ്ടാകുന്നില്ലെന്നു മറുപടി പറഞ്ഞപ്പോള്‍ കോപാകുലനായ ബബ്ളു കത്തിയെടുത്ത് പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് അതിക്രമിച്ചു കയറി “ഞാന്‍ നിന്നെ കൊല്ലും” എന്ന് അലറിക്കൊണ്ട് പാസ്റ്ററെ മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഈ സമയം മറ്റുള്ളവര്‍ അക്രമിയെ പിടിച്ചു മാറ്റിയതിനാല്‍ പാസ്റ്റര്‍ക്ക് കൂടുതല്‍ മുറിവുകള്‍ ഉണ്ടായില്ല. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൈവകൃപയാല്‍ ആളപായമുണ്ടായില്ല.

പോലീസ് ബബ്ളുവിനെതിരെ വധശ്രമത്തിനെതിരെ കേസെടുത്തു. 2003-മുതല്‍ ചന്ദ്രശേഖര്‍ സിംഗ് ഇവിടെ കര്‍ത്താവിന്റെ വേല ചെയ്തു വരുന്നു. സ്വതന്ത്ര സഭയായി പ്രവര്‍ത്തിക്കുന്ന ഈ ദൈവസഭയില്‍ ഞായറാഴ്ചകളില്‍ 100 വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കാനായി കടന്നു വരുന്നുണ്ട്.

പാസ്റ്ററുടെയും കുടുംബത്തിന്റെയും സഭയുടെയും സംരക്ഷണത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക. പാസ്റ്റര്‍ക്കും ദൈവസഭകള്‍ക്കും എതിരായി 2018-മുതല്‍ ബീഹാറില്‍ 27 അതിക്രമങ്ങളാണ് നടന്നിട്ടുള്ളത്.