ക്രൂര പീഡനങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായി ആഫ്രിക്ക മാറുന്നു

വരുന്ന നാളുകളിൽ കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രമായി ആഫ്രിക്കന്‍ ഭൂഖണ്ഡം മാറുമെന്ന നിരീക്ഷണം ശക്തിപ്രാപിക്കുന്നു. 130 കോടി ജനങ്ങൾ ജീവിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 50 ശതമാനം ആളുകൾ ക്രൈസ്തവ വിശ്വാസികളാണ്.

Jan 2, 2022 - 20:15
 0
ക്രൂര പീഡനങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായി ആഫ്രിക്ക മാറുന്നു

വരുന്ന നാളുകളിൽ കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രമായി ആഫ്രിക്കന്‍ ഭൂഖണ്ഡം മാറുമെന്ന നിരീക്ഷണം ശക്തിപ്രാപിക്കുന്നു. 130 കോടി ജനങ്ങൾ ജീവിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 50 ശതമാനം ആളുകൾ ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ തന്നെ 17 ശതമാനം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. ആഫ്രിക്കയിലെ 26 കോടി കത്തോലിക്ക വിശ്വാസികൾ ആഗോള തലത്തിലുള്ള ആകെ കത്തോലിക്കാ വിശ്വാസികളുടെ 19 ശതമാനം വരും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കത്തോലിക്കാ സമൂഹവും ആഫ്രിക്കയിലാണ്. വേൾഡ് ക്രിസ്ത്യൻ ഡേറ്റാബേസ് കണക്കുകൾ പ്രകാരം 2050 ആകുമ്പോഴേക്കും ആഗോള കത്തോലിക്കാ വിശ്വാസികളിൽ 38 ശതമാനവും ആഫ്രിക്കൻ വംശജർ ആയിരിക്കും.

ക്രൈസ്തവ വിശ്വാസം വളർച്ച പ്രാപിച്ച ആദിമ നൂറ്റാണ്ടുകളിൽ തന്നെ ഈജിപ്ത്, ഉത്തരാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ആധുനിക അൾജീരിയയുടെ തീരപ്രദേശമായിരുന്ന ഹിപ്പോയുടെ മെത്രാനായിരുന്നു വിശുദ്ധ അഗസ്തീനോസ്. നാലാം നൂറ്റാണ്ടിൽ തന്നെ ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് എത്യോപ്യ. പിന്നീട് ഇസ്ലാമിക ആക്രമണങ്ങൾ ഉണ്ടായതിനു ശേഷം ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ച 1900 വരെ വളരെ കുറഞ്ഞ തോതിലായിരുന്നു. എന്നാൽ 1900 മുതൽ 1970 വരെ ജനസംഖ്യയും, സാമ്പത്തിക വളർച്ചയും ഉണ്ടായപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ എണ്ണവും 9 ശതമാനത്തിൽ നിന്ന് 38 ശതമാനമായി വർദ്ധിച്ചു.

യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ വിശ്വാസത്തിൽ നിന്ന് അകലുമ്പോൾ ആഫ്രിക്കയിലെ ജനങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ കൂടുതൽ പരിതാപകരമായി. നൈജീരിയയിൽ 92 ശതമാനവും, ഘാനയിൽ 85 ശതമാനവും, റുവാണ്ടയിൽ 74 ശതമാനവും വിശ്വാസികൾ എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഗോർഡൻ കോൺവെൽ തിയോളജിക്കൽ സെമിനാരിയുടെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റിയുടെ സഹ അധ്യക്ഷ പദവി വഹിക്കുന്ന ജിനാ സുർലോ 'ദി പില്ലർ' എന്ന മാധ്യമത്തോട് പറഞ്ഞു. വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് പോലെ തന്നെ വൈദികരുടെ എണ്ണത്തിലും ആഫ്രിക്കയിൽ വളർച്ചയുണ്ട്. ഇവരിൽ നിരവധിപേരാണ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് സേവനത്തിനു വേണ്ടി പോകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow