തടവറയിലെ നരകയാതന ഓര്‍പ്പിച്ച് അസിയാ ബീവിയുടെ ആത്മകഥ

മതനിന്ദാകുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് എട്ടു വര്‍ഷക്കാലം നരകയാതന അനുഭവിച്ചശേഷം പാക്കിസ്ഥാനില്‍നിന്നും രക്ഷപെട്ട് കാനഡയില്‍ രഹസ്യമായി കഴിയുന്ന അസിയാ ബീവിയുടെ ആത്മകഥ "ഒടുവില്‍ സ്വതന്ത്ര" പുറത്തുവന്നു.

Feb 23, 2020 - 08:28
 0

മതനിന്ദാകുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് എട്ടു വര്‍ഷക്കാലം നരകയാതന അനുഭവിച്ചശേഷം പാക്കിസ്ഥാനില്‍നിന്നും രക്ഷപെട്ട് കാനഡയില്‍ രഹസ്യമായി കഴിയുന്ന അസിയാ ബീവിയുടെ ആത്മകഥ ‘ഒടുവില്‍ സ്വതന്ത്ര’ പുറത്തുവന്നു.

അസിയയുടെ മോചനത്തിനായി പോരാടിയ മാധ്യമ പ്രവര്‍ത്തക ഇസബെല്‍ ആന്‍ ടൊളെറ്റ് ആണ് രചയിതാവ്. ഫ്രഞ്ചു ഭാഷയിലാണ് പുസ്തകം രചിക്കപ്പെട്ടത്.

ഇംഗ്ളീഷ് പതിപ്പ് ‘ഫൈനലി ഫ്രീ’ നവംബറില്‍ പ്രസിദ്ധീകരിക്കും. പാക്കിസ്ഥാനിലെ മതനിന്ദാ വിരുദ്ധ നിയമം ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളാണ്. മതഭ്രാന്താണ് എന്നെ തടവിലിട്ടത്. തടവറയില്‍ കൂട്ടുണ്ടായിരുന്നത് കണ്ണീര്‍ മാത്രം. അസിയ തന്റെ ആത്മകഥയില്‍ പറയുന്നു.

അഞ്ചു കുട്ടികളുടെ അമ്മയായ അസിയയ്ക്ക് 2010-ലാണ് വധശിക്ഷ വിധിച്ചത്. അയല്‍വാസികളുമായുണ്ടായ കുടിവെള്ള പ്രശ്നത്തിനിടയില്‍ മതനിന്ദാകുറ്റം ചെയ്തെന്നാരോപിച്ചായിരുന്നു കേസ്. എന്നാല്‍ കാര്യമായ തെളിവൊന്നുമില്ലായിരുന്നു. അസിയയെ പിന്തുണയ്ക്കുകയും മതനിന്ദാ നിയമത്തിനെതിരെ പരസ്യ നിലപാടു സ്വീകരിക്കുകയും ചെയ്തതിന്റെ പേരില്‍ പാക്ക് പഞ്ചാബ് ഗവര്‍ണര്‍ സാല്‍മാന്‍ തസീന്‍, പാക്ക് ന്യൂനപക്ഷകാര്യ മന്ത്രി ഷഹബാസ് ഭട്ടി എന്നിവരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഢനങ്ങളും ജയിലിലെ നരകാതനകളുമാണ് ആത്മകഥയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. “എന്റെ കഥ മാധ്യമങ്ങളിലെ എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയിലില്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങള്‍ അറിയില്ല.

കഴുത്തില്‍ ഇരുമ്പു കോളറും കൈയ്യില്‍ ചങ്ങലയുമുണ്ടായിരുന്നു. ജയില്‍ ഗാര്‍ഡുകള്‍ നട്ട് ഉപയോഗിച്ച് കോളര്‍ മുറുക്കും, ഒരിക്കലും വിട്ടൊഴിയാതെ മരണഭീതിയും അലട്ടിക്കൊണ്ടിരുന്നു”. അസിയ വിവരിക്കുന്നു.

2018-ല്‍ അസിയയെ പാക്ക് കോടതി കുറ്റ വിമുക്തയാക്കി. പക്ഷെ മതമൌലികവാദികള്‍ അടങ്ങിയിരുന്നില്ല. രാജ്യത്ത് കലാപം സൃഷ്ടിച്ചപ്പോള്‍ അസിയയുടെ മോചനം തുലാസിലായി. പാക്ക് സര്‍ക്കാര്‍ അസിയയെ രഹസ്യ താവളത്തില്‍ പാര്‍പ്പിച്ചു. വിദേശ രാജ്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒടുവില്‍ കഴിഞ്ഞ മേയില്‍ കാനഡയിലേക്കു പോയി. സുരക്ഷാ മുന്‍നിറുത്തി അസിയയുടെയും കുടുംബത്തിന്റെയും താമസസ്ഥലം രഹസ്യമാക്കിവെച്ചിരിക്കുകയാണ്.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0