പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഉറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് പേരെ വധിച്ച് ഇന്ത്യൻ സൈന്യം

Apr 23, 2025 - 12:17
 0
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഉറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് പേരെ വധിച്ച് ഇന്ത്യൻ സൈന്യം

കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കെ ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം. രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും കുറച്ചുനേരം തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാന്നെയാണ് സൂചന. അതേസമയം, സൗദി അറേബ്യയിൽ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു. എസ് ജയശങ്കർ, അജിത് ഡോവൽ വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരും.

പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പിസിസി പ്രസിഡന്റ് താരിഖ് കർറ എന്നിവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി അറിയിച്ചു.