Waqf| വഖഫ് ബിൽ രാജ്യസഭയിലും പാസായി; 128 പേര്‍ അനുകൂലിച്ചു; 95പേര്‍ എതിർത്തു; മുനമ്പത്ത് ആഹ്ലാദ പ്രകടനം

Apr 4, 2025 - 09:59
 0
Waqf| വഖഫ് ബിൽ രാജ്യസഭയിലും പാസായി; 128 പേര്‍ അനുകൂലിച്ചു; 95പേര്‍ എതിർത്തു; മുനമ്പത്ത് ആഹ്ലാദ പ്രകടനം
ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 95 പേർ എതിർത്തു. ‌12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്ന് പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് നടന്നത്. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രം മതിയാകും.

അതേസമയം, ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാർ ജയ് വിളിച്ചു.

വഖഫ് ബോർഡിൽ മുസ്ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദേശിച്ച ഭേദഗതി വോട്ടിനിട്ട് തള്ളി. കേരളത്തിൽ നിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി സന്തോഷ് കുമാർ, പി പി സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. വഖഫ് ട്രിബ്യൂണൽ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയെ പിന്തുണച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പക്ഷേ, ബില്ലിനെ പൊതുവിൽ എതിർത്തു. വഖഫ് കൗൺസിലിലും ബോർഡിലും അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയോടായിരുന്നു കൂടുതൽ എതിർപ്പ്.

14 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വ്യാഴാഴ്ച പുലർച്ചെ 1.56നാണ് ബിൽ ലോക്സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. കേരളത്തിൽനിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാൽ ഹാജരായില്ല. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്.