പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ആദ്യമായി ജയിലില്‍ ചാപ്പല്‍

തീവ്ര ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ആദ്യ ജയില്‍ ചാപ്പലായ 'ചര്‍ച്ച് ഓഫ് കിംഗ് ഓഫ് കിംഗ്സ്' കൂദാശ ചെയ്തു. സിന്ധ് പ്രവിശ്യയിലെ മാലിര്‍ കൗണ്ടി ജയിലിലാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Jan 8, 2022 - 18:10
 0
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ആദ്യമായി ജയിലില്‍ ചാപ്പല്‍

തീവ്ര ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ആദ്യ ജയില്‍ ചാപ്പലായ 'ചര്‍ച്ച് ഓഫ് കിംഗ് ഓഫ് കിംഗ്സ്' കൂദാശ ചെയ്തു. സിന്ധ് പ്രവിശ്യയിലെ മാലിര്‍ കൗണ്ടി ജയിലിലാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 3ന് നടന്ന കൂദാശ കര്‍മ്മത്തില്‍ സിന്ധ് പ്രവിശ്യയിലെ ജയിലുകളുടെ ഇന്‍സ്പെക്ടര്‍ ജനറലായ കാസി നസീര്‍ അഹ്മദും പങ്കെടുത്തിരിന്നു. സന്നദ്ധ സംഘടനയായ എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കാസി നസീര്‍ അഹ്മദിന് പുറമേ, ഒരുസംഘം പോലീസ് ഉദ്യോഗസ്ഥരും, എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സന്നദ്ധ പ്രവര്‍ത്തകരും, വിശ്വാസികളും, തടവുകാരില്‍ ചിലരും കൂദാശ കര്‍മ്മത്തില്‍ പങ്കെടുത്തു.

പ്രാര്‍ത്ഥിക്കുവാനും, ജീവിതത്തെ കുറിച്ച് ചിന്തിക്കുവാനും, അനുതപിക്കുവാനും, ജീവിതത്തില്‍ മാറ്റം വരുത്തുവാനും പുതുതായി നിര്‍മ്മിച്ച ചാപ്പല്‍ ക്രിസ്ത്യന്‍ തടവുപുള്ളികളെ സഹായിക്കുമെന്നു നസീര്‍ അഹ്മദ് പറഞ്ഞു. തടവുകാര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ ദൈവവുമായി ബന്ധപ്പെടുന്നു, അവര്‍ക്ക് മനസമാധാനം ലഭിക്കുകയും തങ്ങള്‍ തടവുകാരാണെന്ന കാര്യം മറക്കുകയും ചെയ്യും. പ്രാര്‍ത്ഥന അവരുടെ ഹൃദയങ്ങളെ മാറ്റും. ജയിലില്‍ നിന്നും മോചിതരായ ശേഷം അവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിനും അദ്ദേഹം നന്ദി അറിയിച്ചു.

ക്രിസ്ത്യന്‍ പാര്‍ലമെന്റംഗവും, പോലീസ് സൂപ്രണ്ടുമായ അസ്ഹര്‍ അബ്ദുള്ളയും കുടുംബവുമാണ് എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സ്ഥാപകര്‍. ക്രിസ്ത്യന്‍ തടവുപുള്ളികള്‍ക്ക് പ്രാര്‍ത്ഥിക്കുവാനായി ജയിലില്‍ ദേവാലയം നിര്‍മ്മിക്കണമെന്നത് വളരെക്കാലമായി ഉണ്ടായിരുന്ന ഒരു സ്വപ്നമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാലിര്‍ കൗണ്ടി ജയിലില്‍ ഏതാണ്ട് നൂറ്റിയന്‍പതോളം ക്രിസ്ത്യന്‍ തടവുപുള്ളികള്‍ ഉണ്ടെന്നും, ദൈവുമായി അടുത്ത ബന്ധം ഉണ്ടാക്കുവാന്‍ കഴിയുമെന്നതിനാല്‍ ഈ ദേവാലയം അവരുടെ ജീവിതങ്ങളില്‍ നല്ല സ്വാധീനം ഉണ്ടാക്കുമെന്നും സാമൂഹ്യ പ്രവര്‍ത്തക കൂടിയായ സാമിന നവാബ് പറയുന്നു. പാക്ക് ജയിലുകളില്‍ നിരപരാധികളായ അനേകം ക്രൈസ്തവര്‍ കഴിയുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു