യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം, വിഗ്രഹത്തെ ആരാധിപ്പിക്കാന്‍ ശ്രമം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം, വിഗ്രഹത്തെ ആരാധിപ്പിക്കാന്‍ ശ്രമം അസംഗഡ്: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ വച്ച് കൂട്ടായ്മ നടത്തുന്ന ദൈവസഭയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികളെത്തി നടത്തിയ ആക്രമണത്തില്‍ സഭാ ശുശ്രൂഷകയ്ക്കും

Aug 4, 2020 - 12:47
 0
യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം, വിഗ്രഹത്തെ ആരാധിപ്പിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ വച്ച് കൂട്ടായ്മ നടത്തുന്ന ദൈവസഭയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികളെത്തി നടത്തിയ ആക്രമണത്തില്‍ സഭാ ശുശ്രൂഷകയ്ക്കും വിശ്വാസികള്‍ക്കും പരിക്ക്.

അസംഗഡ് ജില്ലയിലെ ദാസ്മദ ഗ്രാമത്തില്‍ സീനിയര്‍ പാസ്റ്ററായ സുനിത മൌര്യയുടെ വീട്ടില്‍വച്ച് നടത്തപ്പെട്ട യോഗത്തിലാണ് ആക്രമണമുണ്ടായത്.

ജൂലൈ 3-നാണ് സംഭവങ്ങളുടെ തുടക്കം. നൂറോളം വരുന്ന അക്രമികള്‍ വെള്ളിയാഴ്ച സുനിതയുടെ വീട്ടിലെത്തി. സുനിത ഈ സമയം വീട്ടിലില്ലായിരുന്നു. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. സംഘം മടങ്ങിപോയി.

പിറ്റേദിവസം വീണ്ടും എത്തി. ഈ സമയം സുനിത പ്രാര്‍ത്ഥനാ യോഗം നടത്തുകയായിരുന്നു. സഹ ശുശ്രൂഷകനായ പാസ്റ്റര്‍ വികാസ് കുമാറിനെ സുനിതയും, വിശ്വാസികളും ഒളിപ്പിക്കുകയുണ്ടായി. അക്രമികള്‍ വാതില്‍ തകര്‍ത്തു അകത്തു കയറി സുനിതയെയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിച്ചു.

തുടര്‍ന്നു സുനിതയെയും, അഖിലേഷ് വര്‍മ്മ, രാജേഷ്, വികാസ്, രണ്ട് സഹോദരിമാര്‍ എന്നിവരെ നിര്‍ബന്ധിച്ച് ഒരു ബസില്‍ കയറ്റി മറ്റൊരു സ്ഥലത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി, വിഗ്രഹത്തിനു മുമ്പില്‍ നിര്‍ത്തി കുനിഞ്ഞു നമസ്ക്കരിക്കുവാന്‍ ആവശ്യപ്പെട്ടു. എല്ലാവരും അതിനു തയ്യാറായില്ല. തുടര്‍ന്നു അവരെ ഭീഷണിപ്പെടുത്തി. മേലില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുകയോ മറ്റോ ചെയ്താല്‍ കൊന്നുകളയുമെന്നായിരുന്നു ആക്രോശം.

സുനിതയുടെ വീട്ടില്‍ വച്ചു നടത്തപ്പെടുന്ന സഭായോഗത്തില്‍ 30 വിശ്വാസികള്‍ കടന്നു വരാറുണ്ട്. യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തെത്തുടര്‍ന്നു നിരവധി പ്രശ്നങ്ങള്‍ കടന്നുവന്നു. ഭര്‍ത്താവ് സുനിതയെ വിട്ടുപോയി. മൂന്നു കുഞ്ഞുങ്ങളുമായി ജീവിതം മുന്നോട്ടു നയിക്കുന്നു. വര്‍ഗ്ഗീയ വാദികള്‍ വീടും ആക്രമിക്കുകയുണ്ടായി.

ഇതിനെത്തുടര്‍ന്ന് സുനിതയും മക്കളും മറ്റൊരു സ്ഥലത്തു ഒളിവില്‍ താമസിക്കുകയാണ്. സുനിതയും വിശ്വാസികളും ബറദഹ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കുക.