ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കുമേല്‍ നിരീക്ഷണ വലയം

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കുമേല്‍ നിരീക്ഷണ വലയം ബംഗളുരു: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗത്തെയും ആരാധനാലയങ്ങളെയും ലക്ഷ്യംവച്ച് കര്‍ണാടക സര്‍ക്കാര്‍ തയ്യാറാക്കിയത് വന്‍ നിരീക്ഷണ വലയമെന്ന് റിപ്പോര്‍ട്ട്.

Nov 3, 2021 - 17:22
 0

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗത്തെയും ആരാധനാലയങ്ങളെയും ലക്ഷ്യംവച്ച് കര്‍ണാടക സര്‍ക്കാര്‍ തയ്യാറാക്കിയത് വന്‍ നിരീക്ഷണ വലയമെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളുടെയും പ്രാര്‍ത്ഥനാ സ്ഥലങ്ങളുടെയും സര്‍വ്വേ നടത്തുന്നു എന്ന പേരിലാണ് ബി.ജെ.പി. സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിച്ചുള്ള അന്വേഷണം നടത്തുന്നത്. നിയമസഭയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

ഈ മാസം 16-നാണ് ഇന്റലിജന്‍സ് വിഭാഗം ഡിജിപി സംസ്ഥാനത്തെ അംഗീകൃതവും അനധികൃതവുമായ പള്ളികളെക്കുറിച്ച് വിവര ശേഖരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചര്‍ച്ചുകളെക്കുറിച്ചുള്ള സര്‍വ്വേ നടത്തുന്നുവെന്ന സര്‍ക്കാരിന്റെ വാദത്തെ തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അതീവ രഹസ്യാത്മകം എന്ന നിലയിലാണ് ഉദ്യോഗസ്ഥര്‍ക്ക് ഈ ഉത്തരവ് കൈമാറിയിട്ടുള്ളത്.

പള്ളികളുടെ പേരിലും സര്‍ക്കാര്‍ വക ഭൂമിയിലും നിര്‍മ്മിച്ചിട്ടുള്ള പള്ളികള്‍ ‍, അതിന്റെ മതമേലദ്ധ്യക്ഷന്മാര്‍ എന്നിവരെ നിരീക്ഷിക്കണം. പ്രാര്‍ത്ഥനകള്‍ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അന്വേഷിക്കണം. പ്രാര്‍ത്ഥനകളും സമ്മേളനങ്ങളും നടക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥന്റെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

18-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് തന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയതായി പ്രാഥമിക അന്വേഷണത്തില്‍നിന്നും വ്യക്തമായെന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരിവര്‍ത്തന നിരോധന നിയമം വേണമെന്ന ആവശ്യം ബജറംഗദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ശക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.