കര്‍ണ്ണാടക ബി‌ജെ‌പി സര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പുറത്ത്: നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ച ഉദ്യോഗസ്ഥനെതിരെ നടപടി

കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്ക് തഹസില്‍ദാര്‍ തിപ്പെസ്വാമിക്കെതിരേയാണ് നടപടി

Dec 18, 2021 - 00:22
 0
കര്‍ണ്ണാടക ബി‌ജെ‌പി സര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പുറത്ത്: നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ച ഉദ്യോഗസ്ഥനെതിരെ നടപടി

കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്ക് തഹസില്‍ദാര്‍ തിപ്പെസ്വാമിക്കെതിരേയാണ് നടപടി സ്വീകരിച്ചതെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കെയാണ് ഉദ്യോഗസ്ഥന്റെ സത്യസന്ധത സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കര്‍ണ്ണാടക സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ചു ബി‌ജെ‌പി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച ജില്ലയാണ് ചിത്രദുര്‍ഗ. ജില്ലയിലെ ഹൊസദുര്‍ഗ താലൂക്കില്‍പ്പെട്ട രണ്ടു ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് ഈ ഗ്രാമങ്ങളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായവരുടെ കണക്കെടുക്കാന്‍ തഹസീല്‍ദാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വീടുതോറും കയറിയാണ് അദ്ദേഹവും സംഘവും സര്‍വേ നടത്തിയത്. എന്നാല്‍ ഒരിടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നായിരുന്നു തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്.

ദേവാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനാചടങ്ങുകളില്‍ തങ്ങള്‍ പങ്കെടുക്കുന്നത് സ്വമേധയാണെന്നും തങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും രണ്ടു ഗ്രാമങ്ങളിലെയും ജനങ്ങള്‍ പറഞ്ഞതെന്ന് തിപ്പെസ്വാമി വെളിപ്പെടുത്തി. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ കാരണം കാണിക്കാതെ തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു തന്നെ അദ്ദേഹത്തെ നീക്കുകയായിരിന്നു. സത്യസന്ധമായ റിപ്പോര്‍ട്ടാണു താന്‍ നല്‍കിയതെന്നും നിലവില്‍ സര്‍ക്കാര്‍ പകരം ചുമതല നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു,

അതേസമയം, സര്‍വേ റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന വക്താവ് പ്രകാശ് തള്ളിക്കളഞ്ഞു. ക്രൈസ്തവ സമൂഹം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.